KOYILANDY DIARY.COM

The Perfect News Portal

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച ഇന്ന്. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം പങ്കെടുക്കും. ചർച്ചയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരശ്രമം കണ്ടെത്താന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. സാമൂഹ്യ പെന്‍ഷന്‍ അടക്കം നല്‍കേണ്ടതിനാല്‍ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിര്‍ദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചര്‍ച്ചയ്ക്ക് വഴങ്ങുകയായിരുന്നു.

 

അതേ സമയം ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചാണ് പ്രവർത്തിക്കേണ്ടത്. ഭരണഘടന തന്നെ അത് നിർദേശിക്കുന്നുണ്ട്. ചർച്ചയിൽ കേന്ദ്ര ധനമന്ത്രിയുടെ അഭാവം പ്രശ്നമുള്ളത് അല്ലെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുമായാണ് ചർച്ചയെന്നും ധനമന്ത്രി പറഞ്ഞു.

Advertisements

 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ ധനമന്ത്രിക്ക് പുറമെ പങ്കെടുക്കുന്നത്.

Share news