കലാമണ്ഡലം കൽപ്പിത സർവകലാശാലയെ ആഗോളതലത്തിൽ മികവിന്റെ കേന്ദ്രമാക്കും; മുഖ്യമന്ത്രി

തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാലയെ ആഗോളതലത്തിൽ മികവിന്റെ കേന്ദ്രമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായാണ് മല്ലിക സാരാഭായിയെ ചാൻസലറായി നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കലാമണ്ഡലത്തിൽ നിർമിച്ച മണക്കുളം മുകുന്ദരാജ സ്‌മാരക അക്കാദമിക് ബ്ലോക്ക് ഉദ്‌ഘാടനവും ഫെലോഷിപ്, എൻഡോവ്‌മെന്റ് എന്നിവയുടെ വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കലാമണ്ഡലത്തിൽനിന്ന് കല അഭ്യസിച്ചാൽ പൂർണത കൈവരുന്നു. 2007 ൽ എൽഡിഎഫ് സർക്കാരാണ് കൽപ്പിത സർവകലാശാലയായി പ്രഖ്യാപിച്ചത്. കഥകളിയിൽ പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകി. അക്കാദമിക് തലത്തിൽകൂടി മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. നാടിന്റെയാകെ ക്ലാസിക് കലാരൂപങ്ങളെ ഉൾക്കൊള്ളുന്ന സ്ഥാപനമാണ് കലാമണ്ഡലം.

കലാമണ്ഡലത്തിനായി അക്ഷീണം പ്രയത്നിച്ച മുകുന്ദരാജയുടെ പേരിൽ അക്കാദമിക് ബ്ലോക്ക് നിർമിച്ചത് അദ്ദേഹത്തിനുള്ള ആദരവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവാർഡ് സമർപ്പണം മന്ത്രി സജി ചെറിയാനും എൻഡോവ്‌മെന്റുകൾ മന്ത്രി കെ രാധാകൃഷ്‌ണനും വിതരണം ചെയ്‌തു. വൈസ് ചാൻസ്‌ലർ ബി അനന്തകൃഷ്‌ണൻ അധ്യക്ഷനായി. കഥകളി സംഗീതത്തിനുള്ള ഫെലോഷിപ് മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും കൂടിയാട്ടത്തിനുള്ള ഫെലോഷിപ് വേണുജിയും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.

