ഓഫീസിനുള്ളിൽ യുവതികൾക്ക് ഒപ്പമുള്ള മോശം വീഡിയോ പുറത്തായി; കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ
.
പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള മോശം വീഡിയോ പുറത്തായതോടെ കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിജിപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വീഡിയോ പുറത്തായതിനെ തുടർന്ന് ഒരു പൊലീസ് ആസ്ഥാനത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന ചോദ്യമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കകം ഡിജിപിയെ സസ്‌പെൻഡ് ചെയ്തത്. വിരമിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേയാണ് കെ രാമചന്ദ്ര റാവു ലൈംഗിക വിവാദത്തിൽ പെടുന്നത്.

ഔദ്യോഗിക കാര്യാലയത്തിൽ വെച്ച് നടത്തിയ പെരുമാറ്റം ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിക്കുന്നതല്ലെന്നും നിയമ ലംഘനം നടത്തിയതായും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ജനങ്ങൾക്കിടയിൽ പൊലീസ് സേനക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും ഉത്തരവിലുണ്ട്.

പൊലീസ് ആസ്ഥാനത്തെ സ്വന്തം ഓഫീസിൽ യൂണിഫോമിട്ട ഡിജിപി യുവതികളെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതിന് പിന്നാലെ മോർഫ് ചെയ്ത വീഡിയോയാണ് എന്ന വാദവുമായി രാമചന്ദ്ര റാവു രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷം വിഷയത്തിൽ ഇടപെട്ടത് ഭരണകക്ഷിയായ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു മുമ്പ് വിവാദത്തിൽപ്പെട്ടിരുന്നു.



