ഐ ബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിയുമായുള്ള ടെലിഗ്രാം ചാറ്റ് വീണ്ടെടുത്ത് പൊലീസ്

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ വീണ്ടെടുത്ത് പൊലീസ്. ഐ ബി ഉദ്യോഗസ്ഥയും പ്രതി സുകാന്തും തമ്മിൽ നടന്ന ചാറ്റാണ് പൊലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് എപ്പോൾ മരിക്കുമെന്ന് ആവർത്തിച്ച് ചാറ്റിൽ ചോദിക്കുന്നുണ്ട്. ലഭിച്ച ചാറ്റ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പൊലീസ്.

ബന്ധുവിന്റെ പക്കൽ നിന്നും സുകാന്തിൻ്റെ ഐ ഫോൺ വാങ്ങി നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ലഭിച്ചത്. ടെലിഗ്രാം ആപ്പ് വഴി നടത്തിയ ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ആപ് റിമൂവ് ചെയ്തിരുന്നില്ല. ഇതിൽ നിന്നാണ് പൊലീസ് ചാറ്റ് വീണ്ടെടുക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 9ന് ഇരുവരും നടത്തിയ ചാറ്റിൽ യുവതിയെ വേണ്ടെന്നു സുകാന്ത് പറഞ്ഞപ്പോൾ എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് യുവതി മറുപടി നൽകി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റുള്ളൂവെന്ന് വീണ്ടും സുകാന്ത് പറയുന്നുണ്ട്. മറുപടിയായി അതിന് ഞാൻ എന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണമെന്ന് സുകാന്ത് മറുപടി നൽകി.

കൂടാതെ നീ എന്നു ചാകുമെന്ന് നിരന്തരം സുകാന്ത് ചോദിച്ചപ്പോൾ ഓഗസ്ത് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ തിരിച്ചു മറുപടിയും നൽകി. ഈ ചാറ്റ് ആത്മഹത്യ പ്രേരണ കുറ്റം ഉറപ്പാക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. ലഭിച്ച തെളിവ് പൊലീസ് കോടതിക്ക് കൈമാറി. അടുത്ത ദിവസം ഹൈക്കോടതിയിലും തെളിവ് കൈമാറും. കൂടുതൽ പരിശോധനയ്ക്കായി സുകാന്തിന്റെ ഫോൺ ഫോറൻസിക്കിന് കൈമാറുകയും ചെയ്തു.

