ശബരിമല സ്വർണമോഷണക്കേസില്‍ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
.
ശബരിമല സ്വർണമോഷണക്കേസില്‍ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്ന ദിവസം എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, കേസിലെ അന്വേഷണ പുരോഗതിയാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ് ഐ ടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ്ഐടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു. ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.




