ഹേമ കമ്മിറ്റി റിപ്പോർട്ട്: സാധ്യമായ നയങ്ങൾ കൈക്കൊള്ളാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്; പി രാജീവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കമ്മീഷനും മുഖ്യവിവരാവകാശ കമ്മീഷനും സ്വകാര്യതയെ കണക്കിലെടുത്ത് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തരുതെന്ന നിലപാട് സ്വീകരിച്ചിരുന്നു.

ഒരു ഘട്ടത്തിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നതിന് സർക്കാർ എതിര് നിന്നിട്ടില്ല. കേരളം മാത്രമാണ് സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീ സുരക്ഷയ്ക്കും ലിംഗനിതിയ്ക്കും വേണ്ടി നിലകൊണ്ടിട്ടുള്ള സംസ്ഥാനം. കഴിഞ്ഞ സർക്കാരിന്റെ സമയത്തും സിനിമാ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പൊലീസ് നടപടികൾ വരെ ഉണ്ടായിട്ടുണ്ട്.

വേറെ സർക്കാരാണെങ്കിൽ ആ കേസെല്ലാം എങ്ങനെ ആയിത്തീരുമായിരുന്നെന്നും ആലോചിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ശക്തമായ നിലപാടാണ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചത്. അതിന്റെ ഭാഗമായി വനിതകൾ മാത്രമായിക്കൊണ്ട് ഒരു കമ്മിഷനെ വെക്കുകയും ചെയ്തും. ഈ വിഷയത്തിൽ നിഗൂഡതകൾ മാറ്റുന്നതിന് സാധ്യമായ നയങ്ങൾ കൈക്കൊള്ളാൻ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

