വയനാടിന് കൈത്താങ്ങ്; കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി

വയനാടിന് കൈത്താങ്ങായി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ഫണ്ട് ഏറ്റു വാങ്ങി. അതേസമയം പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കഴിഞ്ഞ ദിവസവും വ്യക്തികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി 30,000 രൂപയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു 35000 രൂപയും, മന്ത്രി ഡോ. ആര്‍ ബിന്ദു ഒരു മാസത്തെ ശമ്പളത്തിന് പുറമെ രണ്ട് ലക്ഷം രൂപയും, മന്ത്രി പി രാജീവ് അദ്ദേഹത്തിന് പുരസ്കാരമായി ലഭിച്ച 22,222 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ഇതിന് പുറമെ, ചലച്ചിത്രതാരം പ്രഭാസ് രണ്ട് കോടി രൂപയും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവ ഒരു കോടി രൂപാ വീതവും സംഭാവന ചെയ്തു. എന്‍ സി പി സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപയും, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി 10,000 രൂപയും സംഭാവന ചെയ്തു.

കൊലുസ് വാങ്ങാന്‍ ശേഖരിച്ച 2513 രൂപയാണ് കലൂര്‍ മേരിലാന്‍റ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി നിസാരിക അമല്‍ജിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇത്തരത്തിൽ ഒരു ദിവസത്തെ ഓട്ടോ കൂലിയായും, ബസ് ജീവനക്കാരുടെ ഒരു ദിവസത്തെ കള്കഷനായും, പതിനായിര കണക്കിന് ആളുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. വിവിധ സംഘടനകളും പണം സ്വരൂപിച്ച് സംഭാവന ചെയ്യുന്നുണ്ട്.

