മതവിദ്വേഷ പരാമർശക്കേസ്; പി സി ജോർജിന് ജാമ്യം
 
        മതവിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവ് പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർശന ഉപാധികളോടെയാണ് കോടതി ജോർജിന് ജാമ്യം നൽകിയിരിക്കുന്നത്. കേസിൽ പ്രൊസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയത്.

ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോർജിൻ്റെ വാദം. ജോർജിൻ്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവിൽ റിമാൻ്റിലായ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.



 
                        

 
                 
                