അപൂർവരോഗങ്ങൾക്ക് ചികിത്സയൊരുക്കാൻ സർക്കാർ; പദ്ധതിക്ക് പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാം
തിരുവനന്തപുരം: അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി കേരള സർക്കാർ നടത്തി വരുന്ന പദ്ധതിക്കായി പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു വർഷമായി അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി സർക്കാരും പൊതുജനങ്ങളും സഹകരിച്ച് ചികിത്സാ സഹായം നൽകുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലുടെ ഉൾപ്പെടെ 42 കുട്ടികൾക്ക് കഴിഞ്ഞ വർഷം ചികിത്സ നൽകി.

ധനസഹായങ്ങൾ കൂടുതൽ കൃത്യതയോടെ നടപ്പാക്കുന്നതിനായാണ് സർക്കാർ പ്രത്യേക പദ്ധതി രൂപീകരിക്കുന്നത്. പൊതുജനങ്ങൾ നിർദേശിക്കുന്ന പേരിലാകും പദ്ധതി അറിയപ്പെടുക. നിർദേശങ്ങൾ 919072306310 എന്ന നമ്പറിലേക്ക് എസ്എംഎസ് ആയോ വാട്സ്ആപ് മുഖേനയോ അറിയിക്കാമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു.

പോസ്റ്റ് ചുവടെ

അപൂർവരോഗങ്ങൾ ആയി 400ഇൽ പരം രോഗങ്ങളാണ് നമ്മുടെ ഇടയിൽ ഉള്ളത്. പല രോഗങ്ങൾക്കും രോഗനിർണയം പോലും ഇന്നത്തെ സാഹചര്യങ്ങളിൽ അസാധ്യം എന്ന് തന്നെ പറയാം. പലതിനും മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ അപൂർവതകൾ ഒന്നും നമ്മെ തളർത്തുന്നില്ല. SMA ചികിത്സയുടെ കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ 42 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് നമുക്കായി. ക്രൗഡ് ഫണ്ടിംഗ് വഴി ഒരുപാട് സുമനസ്സുകളുടെ സഹായം നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം വാർത്തകളിൽ വന്നത് പോലെ ഒരു പേരില്ലാ പദ്ധതിയിലൂടെയാണ് കഴിഞ്ഞ ഒരു വർഷമായി നമ്മൾ SMA എന്ന രോഗത്തിനുള്ള ചികിത്സാ സഹായം നൽകി വരുന്നത്.

നമുക്ക് കൂടുതൽ ഊർജിതമായി അപൂർവരോഗങ്ങളുടെ രോഗനിർണയം, ചികിത്സാ, തെറാപ്പികൾ, സാന്ത്വനപരിചരണം എല്ലാം ഉറപ്പാക്കാം. രോഗങ്ങൾ അപൂർവം ആയിരിക്കാം, എന്നാൽ പരിചരണവും പിന്തുണയും ഒരിക്കലും അപൂർവമാക്കാതിരിക്കാൻ, ഒരു പദ്ധതി കേരള സർക്കാർ ആരംഭിക്കുന്നു. ഈ പദ്ധതിക്ക് അനുയോജ്യമായ ഒരു പേരു നിർദ്ദേശിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
പൊതുജന നിർദ്ദേശങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പേര് പദ്ധതിക്കായി തെരഞ്ഞെടുക്കാം. ഇതിലേക്കായി നിങ്ങളുടെയെല്ലാം പങ്കാളിത്തം സാദരം ക്ഷണിക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങളും ഇതെപ്പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങളും 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ്പിലോ അയക്കുക. ഒറ്റക്കെട്ടായി നമുക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാം.
