മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം. തിരുവല്ലയിലെ ഹോട്ടലിൽ നാലാം നിലയിലെ 408ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് പുലർച്ചെ 5.30 ഓടെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും എസ്ഐടി രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലേക്ക് പുറപ്പെടുകയും 6.30 ഓടെ ഹോട്ടലിൽ എത്തുകയുമായിരുന്നു.

തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ നാലാം നിലയിലെ 408ാം നമ്പർ മുറിയിലായിരുന്നു കുറ്റകൃത്യം നടന്നത്. പുലർച്ചെ മറ്റാരേയും അറിയിക്കാതെയാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് എത്തിയത്. അതീവ സുരക്ഷയിലാണ് തെളിവെടുപ്പ് നടവന്നത്. വലിയ പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കിയത്.

പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇത്രയും വലിയ സുരക്ഷ ഒരുക്കിയതും പുലർച്ചെ തെളിവെടുപ്പിന് എത്തിയതും. ഇന്നലെ പ്രതിയുമായി കോടതിയിൽ എത്തിയപ്പോഴും ആശുപത്രിയിലെത്തിയപ്പോഴും വഴിയിലുമൊക്കെയായി വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇനി രാഹുൽ മാങ്കൂട്ടത്തുലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തുകയും വീണ്ടും ചോദ്യം ചെയ്യൽ തുടരുകയും ചെയ്യും. ഇന്നലെ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യൽ തുടർന്നതായാണ് വിവരം. മറ്റിടങ്ങളിലും ഇനി രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് നടത്താനുണ്ട്.




