നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

കൊച്ചി: നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിർമാതാവും തലയലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തലയോലപ്പറമ്പ് പൊലീസ് FIR രജിസ്റ്റർ ചെയ്തു. നിവിൻപോളിയുടെ മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ.

‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്നാണ് ആരോപണം. ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി. സിനിമയുടെ അവകാശം നൽകിയത് മറച്ച് വെച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകി. ഗൾഫിലുള്ള വിതരണക്കാരന് വിദേശ വിതരണാവകാശമാണ് നൽകിയത്. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നും പി എസ് ഷംനാസ് ആരോപിച്ചു.
അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും എബ്രിഡ് ഷൈൻ വ്യക്തമാക്കി.

