ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ പൊലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷക സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതി. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ടി ജി നന്ദകുമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.

എൽഡിഎഫ് കൺവീനറായ തനിക്കെതിരെ കെ സുധാകരനുമായി ചേർന്ന് ശോഭ സുരേന്ദ്രൻ ഗൂഢാലോചന നടത്തി. മൂന്നാം എതിർകക്ഷിയായ ടി ജി നന്ദകുമാർ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തന്നെ കാണാൻ ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റിൽ വന്നത് അനാവശ്യ വിവാദമാക്കിയതിനു പിന്നിൽ ഇരുവരും നടത്തിയ ഗൂഢാലോചനയാണ്. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിനു മുന്നിൽ അവഹേളിക്കാനാണ് ശ്രമം. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങിലല്ലാതെ ശോഭ സുരേന്ദ്രനെ നേരിൽ കണ്ടിട്ടില്ല.

മുമ്പ് ആർഎസ്എസ്- ബിജെപി ഗുണ്ടകളുടെ ആക്രമണത്തിന്ന് വിധേയനായ ആളാണ് താൻ. കെ സുധാകരനാണ് തന്നെ ട്രെയിനിൽ വധിക്കാൻ ഗുണ്ടകളെ അയച്ചത്. ഇക്കാര്യം ആന്ധ്രപ്രദേശ്, കേരള പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായതുമാണ്. ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നതിൽ സുധാകരന് പങ്കുണ്ട്. ഗൂഢാലോചന ഉണ്ടോയെന്നും താൻ ഭയക്കുന്നു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

