കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ

വടകര മാർക്കറ്റ് റോഡിലെ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ചോറോട് കുരിയാടി സ്വദേശി വള്ളിൽ സുനിലി (65) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഗീത രാജേന്ദ്രൻ ലോക്കറിൽ വെയ്‌ക്കാനായി കടയിൽ സൂക്ഷിച്ച സ്വർണാഭരണമാണ് മോഷണം പോയത്. സംഭവത്തിൽ കടയുടമ പരാതി നൽകിയതിന് പിന്നാലെയെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവാഹ ആവശ്യത്തിനായി എടുത്ത സ്വർണം വീണ്ടും ലോക്കറിൽവയ്ക്കുന്നതിന് മുമ്പ് വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി ബുക്ക് സ്‌റ്റാളിൽ വെച്ചത്. 35 വർഷമായി കടയിലുള്ള സുനിലിന് സ്വർണം വെച്ചത് അറിയാമായിരുന്നു. തിങ്കളാഴ്ചയാണ് സ്വർണം നഷ്ടപ്പെട്ടതായി ഉടമയ്‌ക്ക് മനസ്സിലായത്.

ഇതോടെ കടയുടമ സുനിലിനെ ചോദ്യംചെയ്യുകയും സ്വർണം മോഷ്ടിച്ചതായി ഇയാൾ സമ്മതിക്കുകയും ചെയ്തു. സ്വർണം വിറ്റുവെന്നും പണം രണ്ടുമാസത്തിനകം തിരിച്ചുനൽകാമെന്നും ഇയാൾ ഉടമയോട് പറഞ്ഞു. എന്നാൽ അതിനുശേഷം പതിവുപോലെ കടയിലെത്തിയ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

