പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂനെയിൽ വെച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് വിയോഗ വാർത്ത അറിയിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് എന്ന് അറിയപ്പെട്ട നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന റിപ്പോർട്ട് കേരളത്തിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ തുടങ്ങിയ യോഗ്യതകൾ അദ്ദേഹം നേടി. അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനായിരുന്ന അദ്ദേഹം 1973 മുതൽ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രൊഫസറായും പ്രവർത്തിച്ചു.
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങളും മാധവ് ഗാഡ്ഗിൽ നേടിയിട്ടുണ്ട്.




