മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം തുടരുന്നു
.
ബത്തേരി: വയനാട് വടക്കനാട് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. മുട്ടിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി ദൗത്യ സംഘം പ്രദേശത്ത് ശ്രമം തുടരുന്നു. മുട്ടിക്കൊമ്പനെ വനത്തിനോട് ചേർന്ന് കണ്ടെത്തി. അഞ്ച് കുങ്കിയാനകളാണ് ദൗത്യത്തിനുള്ളത്. രണ്ട് വെറ്റിനറി ഡോക്ടർമാർ സ്ഥലത്തുണ്ട്.

അഞ്ച് ദിവസമായി മുട്ടിക്കൊമ്പനെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്. ആന വനത്തിനുള്ളിലേക്ക് കയറിയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെ മൂന്നോടെയാണ് വനത്തിന്റെ അതിർത്തിയിൽ മുട്ടിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടി വെച്ച് മുട്ടിക്കൊമ്പനെ പിടികൂടാനുള്ള തയാറെടുപ്പ് നടക്കുകയാണെന്നാണ് വിവരം.

വടക്കനാട്, വള്ളുവാടി വനമേഖലകളിൽ രാവിലെ മുതൽ തിരച്ചിൽ തുടർന്നെങ്കിലും ആനയെ കണ്ടെത്താത്തതിനാൽ ദൗത്യം അടുത്ത ദിവസത്തേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാട്ടാനയെ മയക്കുവെടി വെയ്ക്കുന്ന ദൗത്യത്തിന് തുടക്കമായത്. തിങ്കൾ രാവിലെ വള്ളുവാടിയിലെ വനാതിർത്തിയിൽ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാൽ ആന കാട്ടിലേക്ക് മറഞ്ഞു.

ചൊവ്വാഴ്‌ച കണ്ണാറമ്പൻ കവലയിൽ മയക്കുവെടി വെയ്ക്കാനുള്ള നീക്കത്തിനിടെ വനപാലകർക്ക് നേരെ മുട്ടിക്കൊമ്പൻ തിരിഞ്ഞതോടെ വനപാലകർ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആനയെ കണ്ടെത്താനായിരുന്നില്ല.



