സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ വിദ്യാഭ്യാസ മന്ത്രി
സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂള്‍ സ്കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്‍ടോപ്പുകള്‍ നൽകും. വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‍ടോപ്പുകളും വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‍ടോപ്പുകളും നൽകുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികളെന്നും ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് ഒരേ സമയം എ.എം.സി ഏര്‍പ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതും രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകള്‍ക്ക് ഹൈടെക് ലാബുകള്‍ക്കായി ലാപ്‍ടോപ്പുകള്‍ അനുവദിക്കുന്നത് ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി-വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വ്യത്യാസമില്ലാതെ പൊതുവായി ഉപയോഗിക്കാനാണെന്നും ഇത് പാലിക്കുന്നുണ്ടോ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിച്ച് അതിനനുസരിച്ച് ആവശ്യമായ പുനഃക്രമീകരണങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയില്‍ മാത്രം 4746 ലാപ്‍ടോപ്പുകള്‍ സ്കൂളുകള്‍ക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസറഗോഡ് (1941) ജില്ലകള്‍ക്കാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ ലാപ്‍ടോപ്പുകള്‍ സ്കൂളുകള്‍ക്കായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.