KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി പക്ഷപാതപരവും വിചിത്രവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗോവ വിമാനത്താവളത്തിന് നല്‍കിയ പരിഗണന കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കുന്നില്ല. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കാത്തത് കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു.”- അദ്ദേഹം പറഞ്ഞു. വ്യോമയാന, ടൂറിസം മേഖലകളില്‍ കേരളം നല്‍കുന്ന
സംഭാവനകളെ അവഗണിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമർശിച്ചു.

ഉത്തര മലബാറിന്റെ വികസനത്തിന് നെടുംതൂണായി മാറേണ്ട കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കിയിട്ടില്ല. പിഒസി പദവി ഉണ്ടെങ്കില്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് ആരംഭിക്കാനാകൂ. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര നിലപാട് വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം. കണ്ണൂര്‍ വിമാനത്താവളത്തിന് ശേഷം ആരംഭിച്ച ഗോവയിലെ മനോഹര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് കോള്‍ പദവി നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കൂടാതെ പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര, പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളങ്ങള്‍ക്ക് പിഒസി പദവി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഗോവയിലേതില്‍ നിന്നും വ്യത്യസ്തമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്ന വിചിത്ര മറുപടിയാണ് കേന്ദ്രം നല്‍കുന്നത്. ഗോവ സംസ്ഥാനം മുഴുവനും പിഒസി ആയി നിശ്ചയിച്ചിട്ടുണ്ടെന്നും കേരളത്തിന് സമാനമായ പദവി നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.

Advertisements

 

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് നല്‍കിയ പിഒസി പദവി കണ്ണൂരിന് ബാധകമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. പിഒസി പദവിയില്‍ ന്യായവും ഏകീകൃതവുമായ സമീപനം സ്വീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വ്യോമയാന, ടൂറിസം മേഖലകളില്‍ സംസ്ഥാനം നല്‍കുന്ന സുപ്രധാന സംഭാവനകളെ അവഗണിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നത്. ഒരു അന്താരാഷ്ട്ര വ്യോമയാന ഹബ്ബാക്കി മാറ്റാനുളള കേരളത്തിന്റെ അഭിലാഷങ്ങളെ തുരങ്കം വയ്ക്കുന്ന നടപടിയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.

Share news