KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദനദാസ്‌ കൊലപ്പെട്ടിട്ട് ഒരാണ്ട്‌; ഓർമകളിൽ കുടുംബവും സുഹൃത്തുക്കളും

മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ്‌ കൊലപാതകത്തിന്‌ വെള്ളിയാഴ്ച ഒരാണ്ട്‌ തികയുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജനായിരുന്ന ഡോ. വന്ദനദാസിനെ (25) ചികിത്സയ്ക്ക് എത്തിയ ആളാണ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജി സന്ദീപിന്‌ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനടപടികളുമായി പ്രോസിക്യൂഷൻ മുന്നോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്.

കോട്ടയം കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി ഡോ.വന്ദനദാസിനെ 2023 മെയ് 10ന് പുലർച്ചെ 4.30ന്‌ ചികിത്സയ്ക്ക് എത്തിയ കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ്‌(42) കുത്തിക്കൊല്ലുകയായിരുന്നു. സമാനതകളില്ലാത്ത കൊലപാതകം. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത കുറ്റ കൃത്യം എന്ന നിലയിൽ കണ്ടായിരുന്നു തുടർന്നുള്ള സർക്കാർ നടപടികൾ. കേസിന്റെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. സംസ്ഥാന സർക്കാർ വന്ദനയ്ക്ക് നീതി കിട്ടാൻ കുടുംബത്തോടൊപ്പമുണ്ട് ഇനിയും ഒപ്പം നിൽക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

 

സംഭവം നടന്ന്‌ 83–-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് 1050 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ 136 സാക്ഷികൾ. 110 തൊണ്ടിമുതല്‍ ഹാജരാക്കി. 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു. വന്ദനയുടെ കുടുംബത്തിന്‌ സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഡോ. വന്ദനയുടെ രക്ഷാകർത്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ അഡ്വ. പ്രതാപ്‌ ജി പടിക്കലിനെ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിച്ചു.

Advertisements

 

കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഡോ. വന്ദനയുടെ അച്ഛനമ്മമാരുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിൽ പൊലീസ്‌ വീഴ്‌ച വരുത്തിയിട്ടില്ലെന്നും കേസ്‌ സിബിഐക്ക്‌ വിടേണ്ട സവിശേഷ സാഹചര്യമില്ലെന്നുമാണ്‌ കോടതി വിലയിരുത്തിയത്‌. പ്രതി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയാലും എതിർക്കുമെന്നും വിടുതൽ ഹർജിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പ്രതാപ്‌ ജി പടിക്കൽ വ്യക്തമാക്കി.

Share news