KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി ഓർഡിനൻസ് ഇറക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. തദ്ദേശ വാർഡ് വിഭജനം എന്ന ഒറ്റ അജണ്ട കേന്ദ്രീകരിച്ചാണ് ഇന്ന് മന്ത്രിസഭ യോഗം ചേർന്നത്. 1200 വാർഡുകള്‍ പുതുതായി രൂപപ്പെടുമെന്നാണ് വിവരം.

സംസ്ഥാനത്ത് ജനസംഖ്യാനുപതികമായി തദ്ദേശ ഭരണ വാർഡുകള്‍ പുനർനിർണയിക്കുന്നതിനുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. നടപടികള്‍ പൂർത്തിയാക്കാൻ ആറുമാസമെടുക്കുമെന്നാണ് വിവരം. നിലവില്‍ 1200 തദ്ദേശസ്ഥാപനങ്ങളില്‍ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങള്‍ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നല്‍കാൻ അഞ്ചു വർഷം 67 കോടിരൂപ അധികം വേണ്ടിവരും.

ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തും. പഞ്ചായത്തുകളില്‍ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാർഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ 14ഉം 24മാവും.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് 2019 ജനുവരിയില്‍ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയില്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാല്‍ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.

Advertisements

സെൻസസിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവാർഡുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2021ല്‍ സെൻസസ് നടക്കാത്തതിനാല്‍ ജനസംഖ്യാവർദ്ധനവിന്റെ കണക്കില്ല. അതുകൊണ്ടാണ് നിയമഭേദഗതിയും ഓർ‌ഡിനൻസും വേണ്ടിവരുന്നത്. 2011ലെ സെൻസസ് അനുസരിച്ച്‌ പുനർനിർണയമാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച്‌ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിമർശനം നിലനില്‍ക്കുന്നുണ്ട്. രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. അടുത്തവർഷം ഡിസംബറില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

Share news