ശബരിമല മേൽശാന്തിമാരുടെ സഹായികളുടെ വിവരം നൽകാൻ സാവകാശം തേടി ദേവസ്വം ബോർഡ്
.
ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്കൊപ്പം എത്തുന്ന സാഹായികളുടെ വിവരങ്ങൾ നൽകാൻ സമയം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 20 പേരുടെ വിവരങ്ങൾ നൽകാൻ ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി വിവരങ്ങൾ തേടിയത്.

മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലായിരുന്നു ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്കൊപ്പം എത്തുന്ന സാഹായികളുടെ വിവരങ്ങൾ നൽകാൻ നിർദേശിച്ചത്. മേൽശാന്തിയുടെ സഹായികളുടെ മുൻകാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

വിശദമായ സത്യവാങ്മൂലം നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയിരുന്നത്. ഇക്കാര്യത്തിലാണ് ദേവസ്വം ബോർഡ് സാവകാശം തേടിയിരിക്കുന്നത്. മേൽശാന്തിമാർക്കൊപ്പം എത്തുന്ന സാഹായികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് യാതൊരു പ്രതിഫലമോ സാമ്പത്തിക ആനുകൂല്യമോ നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.




