ഡൽഹി സ്ഫോടനം; ഡിസംബർ 6 ന് ആറിടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു
.
ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ 6 ന് ഡൽഹിയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടതായി സൂചന. ആറിടങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ആയിരുന്നു പദ്ധതി. ലക്ഷ്യങ്ങളിൽ കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട് പാർക്കിംഗ് എന്നിവിടങ്ങൾ ഉൾപ്പെട്ടതായാണ് വിവരം.

ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം രൂപ സമാഹരിച്ചു. പണം ഡോ. ഉമറിന് കൈമാറിയതായാണ് മൊഴി. ഡോ. മുസാമിലിന്റെ സർവകലാശലയിലെ മുറിയിലാണ് ഗൂഢാലോചന നടന്നത്. ബോംബ് നിർമ്മാണത്തിനായി സർവകലാശാല ലാബിൽ നിന്നും രാസവസ്തുക്കൾ മോഷ്ടിച്ചു. ഡോ. മുസാമിലിന്റെ മുറിയിൽ ബോംബ് നിമ്മിക്കാൻ പരീക്ഷണങ്ങൾ നടത്തിയതായും കണ്ടെത്തി.

പാർക്കിംഗ് ഏരിയയിൽ 3 മണിക്കൂർ തങ്ങിയത് സ്ഫോടനം ലക്ഷ്യം വെച്ചാണെന്ന് കണ്ടെത്തൽ. കാറിന്റെ പിൻ സീറ്റിൽ വെച്ച് സ്ഫോടനം നടത്താൻ ആയിരുന്നു പദ്ധതി. തിരക്ക് കുറഞ്ഞതാണ് പദ്ധതി മാറ്റാൻ കാരണം. ഡൽഹി റെഡ് ഫോർട്ട് സിഗ്നലിലെ സ്ഫോടനം പെട്ടന്ന് തയ്യാറാക്കിയ പദ്ധതിയെന്നാണ് നിഗമനം.

ഡൽഹി കാർ സ്ഫോടനത്തിലെ അന്വേഷണത്തിൽ ചുരുളഴിയുന്നത് വൻ ഭീകരാക്രമണ പദ്ധതിയാണ്. കൂട്ടാളികൾ പിടിയിലായതിന് പിന്നാലെ ഫരീദാബാദിൽ നിന്ന് ഡൽഹിയിലേക്ക് കടന്ന ഡോ. ഉമർ നബി രാജ്യ തലസ്ഥാനത്ത് തിരക്കുള്ള സ്ഥലങ്ങളിൽ കറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടന സമയത്ത് കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയെന്ന് ഡിഎൻഎ പരിശോധനയിലൂട സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിലായി. ഭീകരർ വാങ്ങിയ മാരുതി ബ്രെസ കാറിനായി അന്വേഷണം പുരോഗമിക്കുന്നു



