ദില്ലി സ്ഫോടനം; കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം
.
ദില്ലിയിൽ സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം. 70 കിലോ അമോണിയം നൈട്രേറ്റ് ആണെന്നാണ് വിലയിരുത്തൽ. കാർ കൊണാട്ട് പ്ലേസ്, മയൂർ, ബിഹാർ എന്നിവിടങ്ങളിൽ എത്തിയെന്നും കണ്ടെത്തി. അന്വേഷണങ്ങൾക്ക് വിവിധ സംഘങ്ങൾക്ക് രൂപം നൽകി എൻഐഎ കേസ് ഉടൻ രജിസ്റ്റർ ചെയ്യും.

തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മുപ്പതിലേറെ പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

നിലവിൽ കേസ് എൻഐഎ ആണ് അന്വേഷിക്കുന്നത്. ചാവേർ ആക്രമണം അല്ല ദില്ലിയിൽ നടന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ചാവേറാക്രമണത്തിൻ്റെ സ്ഥിരം രീതിയല്ല ദില്ലിയിൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വലിയ സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നില്ല ബോംബ് എന്നും എൻഐഎ പറഞ്ഞു.




