പ്രതിരോധ കോട്ട തീർത്ത് സിപിഐ(എം) ജനകിയ പ്രതിരോധ ജാഥ
കൊയിലാണ്ടിയിൽ പ്രതിരോധ കോട്ട തീർത്ത് സിപിഐ(എം) ജനകീയ പ്രതിരോധ ജാഥയിൽ പതിനായിരങ്ങൾ അണിനിരന്നു. 4 മണി കഴിയുമ്പോഴേക്കും ജാഥാംഗങ്ങൾ എത്തി പൊതുയോഗം ആരംഭിച്ചിരുന്നു. അതിന് മുമ്പെതന്നെ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇരിപ്പിടങ്ങൾ മുഴുവനും ജനം കൈയ്യടക്കിയിരുന്നു. നേതാക്കളുടെ പ്രസംഗം കേൾക്കുന്നതിനായി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങളിലും മറ്റും ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കേരള ബാങ്ക് പരിസരത്ത് നിന്ന് ജാഥാ ലീഡറെ കെ. ദാസൻ ഷാളണിയിച്ച് സ്വീകരിച്ച് റെഡ് വളണ്ടയിർമാരുടെയും ബാൻ്റ് സംഘങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യങ്ങളോടെ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ജാഥാ ലീഡറെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. നിശ്ചല ദൃശ്യങ്ങളും നാടൻ കലാ രൂപങ്ങളും സ്വീകരണത്തെ ഉത്സവപ്രതീതിയിലാക്കി.
6 മണിയോടുകൂടി ജാഥാ ലീഡർ എം.വി. ഗോവിന്ദൻ മാസ്റ്ററും മറ്റ് ജാഥ അംഗങ്ങളും എത്തിയതോടെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം ഇരട്ടിയോളം വർദ്ധിച്ചു. ഇരിപ്പിടങ്ങൾ കിട്ടാതായതോടെ നൂറുകണക്കിന് പ്രവർത്തകർ പന്തലിന് പുറത്തേക്ക് നാല് ഭാഗത്തുമായി കൂട്ടാമായി നിൽക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കാനത്തിൽ ജമീല എം.എൽ.എ. ജാഥാ ലീഡറെ ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും, ഏരിയാ ലോക്കൽ സെക്രട്ടറിമാരും ലീഡറെ ഹാരമണിയിച്ചു.
അരമണിക്കൂർ നീണ്ട ഗോവിന്ദൻ മാസ്റ്ററുടെ പ്രസംഗം സ്ത്രീകൾ ഉൾപ്പെടെ ജനങ്ങൾ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. സദസ്സിലേക്ക് ചോദ്യങ്ങൾ ചോദിച്ചും. ഉത്തരം പറയിപ്പിച്ചും ഒരു അധ്യാപകനെ പോലെ ക്ലാസെടുത്തുകൊണ്ട് അദ്ധേഹത്തിൻ്റെ സത്വസിദ്ധമായ പ്രസംഗം ജനങ്ങളെ ആവേശഭരിതമാക്കി. കേന്ദ്രസർക്കാർ തുടർന്ന് വരുന്ന വർഗീയ ചേരിതിരിവ് സൃഷ്ടക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ പ്രതിരോധ നിര തീർക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കേരള സർക്കാരിനെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള ശ്രമത്തെയും അദ്ധേഹം രൂക്ഷമായി വിമർശിച്ചു. മൂന്നര വർഷംകൊണ്ട് എല്ലാവർക്കും ലൈഫ് പദ്ധതിയിലൂടെ ഭവനം നിർമ്മിച്ചു നൽകി ലോകത്തെ ഭവനരഹിതരില്ലാത്ത ആദ്യ തുരുത്തായി കേരളം മാറുമെന്ന് അദ്ധേഹം പ്രഖ്യാപിച്ചതോടെ വൻ കരഘോഷത്തോടെ ജനങ്ങൾ ആ വാക്കുകളെ എതിരേറ്റത്. ദേശീയപാതയോടൊപ്പം കെ. റെയിലും ഭാവി കേരളത്തിൻ്റെ പ്രതീക്ഷയാണെന്ന് അദ്ധേഹം പറഞ്ഞു.
നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജും സംസാരിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ജാഥ അംഗം പി. ബിജു, പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടരി പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് കെ.കെ. മുഹമ്മദ്, എം. മെഹബൂബ്, എം. ഗിരീഷ്, പി. വിശ്വൻ, എം.പി. ഷിബു, ടി. ചന്തു മാസ്റ്റർ, ടി.കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ സ്വാഗതം പറഞ്ഞു.