മ്യാന്മറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണം 150 കടന്നു

മ്യാന്മറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണം 150 കടന്നു. നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. മ്യാന്മറില് പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 7.7 രേഖപ്പെടുത്തി. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഭൂകമ്പത്തില്‍ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെ തകര്‍ന്നടിഞ്ഞു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്താടിസ്ഥാനത്തില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ശക്തമായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ, മ്യാൻമർ ഭരണകക്ഷിയായ സൈനിക ഭരണകൂടം അന്താരാഷ്ട്ര മാനുഷിക സഹായത്തിനായി അപൂർവമായ ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

ഭൂകമ്പത്തില്‍ മ്യാൻമറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു. അതിശക്തമായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിട്ടുണ്ട്. ഇതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നിറങ്ങിയോടി. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.

