കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി

തമിഴ്നാട്: ടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നു. നടപടികള്‍ക്കുശേഷം പുലര്‍ച്ചെ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. തമിഴ്നാട് സര്‍ക്കാര്‍ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകനെതിരെ പൊലീസ് കേസെടുത്തു. അതിനിടെ, റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും തമിഴ്നാട് ഡിജിപി പറഞ്ഞു. റാലി നടത്താൻ അനുവാദം തേടിയത് കരൂരിലെ കർഷകരുടെ മാർക്കറ്റായ ലൈറ്റ് ഹൗസിന് സമീപത്തെ സ്ഥലത്ത് ആയിരുന്നു.

