KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി

ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. പല നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചൊവ്വാഴ്‌ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നയിറിയിപ്പ്.

 

 

രക്ഷാപ്രവർത്തനത്തിൻ്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും വേഗത വർദ്ധിപ്പിക്കുന്നതിനായി, ഗുജറാത്ത് സർക്കാർ ആറ് ഇന്ത്യൻ ആർമി യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. ഇവരെ ദ്വാരക, ആനന്ദ്, വഡോദര, ഖേദ, മോർബി, രാജ്കോട്ട് ജില്ലകളിൽ വിന്യസിക്കും.

 

 

കൂടാതെ, ദുരന്തനിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 14 എൻഡിആർഎഫ് പ്ലാറ്റൂണുകളും എസ്ഡിആർഎഫിൻ്റെ 22 പ്ലാറ്റൂണുകളും ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.

Advertisements

 

കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാൻ പോലീസിൻ്റെ സഹായത്തോടെ പൂർണ്ണ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

Share news