താമരശേരി ഷഹബാസിൻ്റെ മരണം: വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ട്യൂഷൻ സെൻ്ററിൽ നടന്ന ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമം ആണെന്നാണ് ഷഹബാസിൻ്റെ പിതാവ് ആരോപിച്ചത്. ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റ് പുറത്ത് വന്നിട്ടുണ്ട്.”ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും, കണ്ണൊന്ന് പോയി നോക്ക്. “കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പോലീസ്”തുടങ്ങി അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിട്ടുണ്ട്.

