രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. രാഹുലിന്റെ ശബ്ദരേഖകളും ടെലിഗ്രാം ചാറ്റുകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. കേസിൽ മൊഴി രേഖപ്പെടുത്താൻ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. രാഹുലിന്റെ അശ്ലീല സന്ദേശം ലഭിച്ച സിനിമാനടിയുടെ മൊഴിയും രേഖപ്പെടുത്തി. നിലവിൽ 11 പേരാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയിട്ടുള്ളത്. അതിൽ 9 പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

ഗർഭഛിദ്രത്തിന് നിർബന്ധിക്കപ്പെട്ട യുവതിയുമായി സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനിരയായ മറ്റ് രണ്ടു യുവതികളുടെ കൂടെ മൊഴി ലഭിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ആക്രോശിച്ച് സംസാരിക്കുകയും ചെയ്യുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. മരുന്ന് നൽകി ഗർഭഛിദ്രത്തിന് വിധേയമാക്കിയ പെൺകുട്ടി പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

