കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് പിഴ ശിക്ഷ വിധിച്ച് കോടതി

ഡങ്കിപ്പനി പെരുകുന്ന സാഹചര്യത്തിൽ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് പുറമേരി സ്വദേശി രാജീവനാണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 6000 രൂപ പിഴ ശിക്ഷ വിധിച്ചത്.

പുറമേരി പഞ്ചായത്ത് നൽകിയ പരാതിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തയ്യാറായില്ലെന്ന അധികൃതരുടെ ഹർജിയിലാണ് നടപടി.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഇയാൾ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കണ്ടെത്തിയിരുന്നു. കൂടാതെ വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടിനിന്ന് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. വളർത്തു പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനും ഇയാൾക്ക് ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 45 ദിവസം തടവ് ലഭിക്കും.

