കുന്ന്യോറ മലയിൽ മണ്ണിടിച്ചൽ. എം.എൽ.എ ഇടപെട്ടു. അടിയന്തരമായി കോൺഗ്രീറ്റ് ഭിത്തി നിർമ്മിക്കും
കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിൽ മണ്ണിടിച്ചൽ അടിയന്തിര ഇടപെടൽ നടത്തി MLA കാനത്തിൽ ജമീല. മണ്ണിടിഞ്ഞ സ്ഥലത്ത് ഇരു ഭാഗങ്ങളിലും കോൺഗ്രീറ്റ് ഭിത്തി നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ എം.എൽ.എ.ക്ക് ഉറപ്പ് കൊടുത്തു. എം.എൽ.എ. ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചർച്ച നടത്തിയ ശേഷം മണ്ണിടിഞ്ഞ സ്ഥലത്തേക്ക് പോയി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയാണ് തീരുമാനം എടുപ്പിച്ചത്.
ഭിത്തിയുടെ പ്രവൃത്തി ഉടൻ തുടങ്ങുമെന്നും അതിന് ശേഷം മാത്രമേ റോഡിൻ്റെ വർക്ക് പുനരാരംഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കും. കൂടാതെ മണ്ണിടിഞ്ഞ് ഭീഷണി നേരിടുന്ന വീടുകൾ നിൽക്കുന്ന സ്ഥലം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉദ്യോഗസ്ഥരുടെമുമ്പാകെ വെക്കുകയും പ്രദേശത്തെ കുടിവെള്ളം പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നും എം.എൽ.എ പറഞ്ഞു.
ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് ഇത്ര ഗുരുതരമായ സ്ഥിതി ഉണ്ടാക്കിയത്. മണ്ണിടിഞ്ഞതോടെ നൂറോളം കുടുംബങ്ങളുടെ വഴിയാണ് ഇല്ലാതായത്. സമീപത്തുള്ള വീടുകളിലും എം.എൽ.എ സന്ദർശനം നടത്തി.
എം.എൽ.എ.യോടൊപ്പം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ഇ.കെ. അജിത്ത് മാസ്റ്റർ, കൌൺസിലർ കെ.എം സുമതി, NHAI ഉദ്യോഗസ്ഥനായ ചാജചന്ദ്രപാൽ , അദാനി ഗ്രൂപ്പ് പ്രതിനിധി അരുൺ ശിവപാൽ, വാഗാഡ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ഉണ്ടായിരുന്നു.