പുൽവാമയിൽ സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമ ജില്ലയിലെ നൊഹാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിലെ ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ച് സുരക്ഷാസേനക്ക് രഹസ്യവിവരം ലഭിക്കുകയും തുടർന്ന് സേന തിരച്ചിൽ നടത്തിയപ്പോഴാണ് ഭീകരരിൽ നിന്ന് വെടിവെപ്പുണ്ടായത്.

കശ്മീർ സോൺ പൊലീസ് എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. വെടിവെപ്പിൽ ഇരുഭാഗത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒരു ഭീകരനെ വധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സമീപപ്രദേശത്ത് വീണ്ടുമൊരു വെടിവയ്‌പ്പുണ്ടാകുന്നത്.




