സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്: 18-ാം റാങ്ക് സ്വന്തമാക്കി മലയാളി
.
സിവിൽ സർവീസ് പരീക്ഷയുടെ (2025) ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ദേശീയതലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി. രാജേശ്വരി സുവേ എം രണ്ടാം റാങ്കും ആകാൻഷ് ധുൾ മൂന്നാം റാങ്കും നേടി. 958 പേരാണ് ഇത്തവണ വിവിധ സർവീസുകളിലേക്കായി യോഗ്യത നേടിയത്.

കേരളത്തിനും അഭിമാനമായി ഒട്ടേറെ മലയാളി ഉദ്യോഗാർത്ഥികൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എസ് ശ്രുതി 18-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ രാജ് 109-ാം റാങ്കും കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. സിദ്ധാർത്ഥ് എം ജോയ് 271-ാം റാങ്കും നേടി.

ഐ.എ.എസ് (IAS), ഐ.എഫ്.എസ് (IFS), ഐ.പി.എസ് (IPS) തുടങ്ങിയ തസ്തികകളിലേക്കായി നടന്ന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിജയിച്ചവരിൽ 180 പേർ ഐ.എ.എസ് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന മെയിൻ പരീക്ഷയുടെയും തുടർന്ന് നടന്ന വ്യക്തിത്വ പരിശോധനയുടെയും (ഇന്റർവ്യൂ) ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫലം യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.




