കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തത് ഗുരുതര വകുപ്പുകള്‍ ചുമത്തി; 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എഫ് ഐ ആർ വിവരങ്ങള്‍ പുറത്ത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉൾപ്പെടുത്തിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം സെക്ഷന്‍ 4 ചുമത്തി കേസെടുത്തിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

പെണ്‍കുട്ടികളിലൊരാളുടെ സഹോദരന്‍ സുഖ്മന്‍ മംണ്ഡാവിയെയാണ് മൂന്നാം പ്രതിയായി ചേർത്തത്. അതേസമയം, പൊലീസ് നോക്കിനില്‍ക്കെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ് പറഞ്ഞു. അതിനിടെ, ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോണ്‍വെന്റില്‍ ജോലിക്ക് എത്തിയവരെ കൂട്ടി വരാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

