സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പരക്കെ മഴക്ക് സാധ്യത. മുഴുവൻ ജില്ലകളും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ ജാഗ്രതയിലാണ് സംസ്ഥാനം. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. മലബാർ മേഖലയിലെ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു.

കോഴിക്കോട് 36 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. താഴന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കിയിട്ടുണ്ട്. വയനാട് നൂൽപ്പുഴയിൽ 4 ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചു. 23 കുടുംബങ്ങളെ വിവിധയിടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുത്തങ്ങയിൽ ദേശീയ പാതയിൽ വെള്ളം കയറി. കൽപ്പറ്റ ബൈപ്പാസിലേക്ക് മലമുകളിലെ കുളം തകർന്ന് വെള്ളം ഇരച്ചെത്തിയത് മൂലം ഗതാഗതം സ്തംഭിച്ചു.

റോഡരികിൽ മണ്ണിടിച്ചിലുമുണ്ടായി. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. മാനന്തവാടി താലൂക്കിലാണ് അതി ശക്തമഴ രേഖപ്പെടുത്തിയത്. കണ്ണൂരും കാസർഗോഡും പാലക്കാടും മഴ പെയ്യുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്.

ആലപ്പുഴയിൽ മഴയെ തുടർന്നു എടത്വ, തലവടി പഞ്ചായത്തുകളിലെ പമ്പയാറിന്റെ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറി. അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ തമിഴ്നാട് കാരക്കോണത്ത് നിന്നുള്ള എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി. അതേസമയം, ആലപ്പുഴയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് ആണ് മരിച്ചത്. കരുണാപുരത്ത് വീടിന് മുകളിലേക്ക് മരം വീണു.

