KOYILANDY DIARY.COM

The Perfect News Portal

വയനാടിനുളള കേന്ദ്രസഹായം ഉടന്‍ നല്‍കണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് ദുരന്തത്തിനായുളള കേന്ദ്രസഹായം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എട്ട് മാസമായിട്ടും ദുരന്തസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലിയുടെ പേരില്‍ കേരളത്തെ അവഹേളിക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡലപുനര്‍ നിര്‍ണയ നീക്കത്തിനെതിരെ സിപിഐഎം, ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

വയനാട് ദുരന്തം ഉണ്ടായി എട്ട് മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം നല്‍കുന്നത് വൈകുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ വേഗത്തില്‍ സഹായം ലഭ്യമാക്കിയിട്ടും കേരളത്തെ അവഗണിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനായി 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സഹായവും ലഭിച്ചിട്ടില്ല.

 

 

കഴിഞ്ഞ ബജറ്റിലും പൂര്‍ണമായും അവഗണിക്കപ്പെട്ടു. കേന്ദ്രം അടുത്തിടെ 529.5 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ തുക വിനിയോഗിക്കണമെന്ന നിബന്ധനയും പ്രായോഗികമല്ല. നോക്കുകൂലിയുടെ പേരില്‍ കേരളത്തെ അവഹേളിക്കുന്ന ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വയനാട് ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ലെന്നും അ്‌ദ്ദേഹം വിമര്‍ശിച്ചു. രാജ്യസഭയില്‍ ശൂന്യവേളയിലായിരുന്നു വയനാട് വിഷയം വീണ്ടും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചത്.

Advertisements

സ്റ്റാര്‍ലിങ്ക് വിഷയവുമായി ബന്ധപ്പെട്ട് ഡോ. വി ശിവദാസന്‍ എംപി ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല. അതേസമയം ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം തീര്‍ത്തു. സിപിഐഎം, ഡിഎംകെ എംപിമാരുടെ നേതൃത്വത്തിലായിരുന്നു ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധം.

Share news