സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ. സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കുകയും, പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ ഹാവേരിയില്‍ നിന്ന് ബിക്കാറാം ബിഷ്‌ണോയി എന്നയാൾ പിടിയിലായത്. ഇയാള്‍ ഒരുമാസമായി കർണാടകയിൽ താമസിച്ചുവരികയായിരുന്നു. 32-കാരനായ ബിക്കാറാം രാജസ്ഥാന്‍ സ്വദേശിയാണ്.

രണ്ട് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ സൽമാൻ ഖാനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സഹോദരനാണ് താനെന്ന് അവകാശപ്പെട്ടായിരുന്നു ബിക്കാറാം പണം ആവശ്യപ്പെട്ടത്. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിഷ്‌ണോയ് ഗ്രൂപ്പിന്റേതെന്ന രീതിയില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം വന്നത്.

