ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദരേഖ ക്രൈംബ്രാഞ്ചിന് മുന്നിലും വിഴുങ്ങി അനിമോൻ
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദരേഖ ക്രൈംബ്രാഞ്ചിന് മുന്നിലും വിഴുങ്ങി അനിമോൻ. സംഘടനക്ക് കെട്ടിടം വാങ്ങാനാണ് വാട്സ്ആപ് ഗ്രൂപ് വഴി പണം ആവശ്യപ്പെട്ടതെന്ന് അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
എറണാകുളത്ത് സംഘടനക്ക് കെട്ടിടമുണ്ടായിരിക്കെ തിരുവനന്തപുരത്തും ഒന്ന് വാങ്ങാൻ പ്രസിഡന്റ് സുനിൽ കുമാർ ആലോചിച്ചു. ഇതിൽ തനിക്ക് എതിർപ്പായിരുന്നു. ഇടുക്കി ജില്ലയുടെ സഹകരണക്കുറവിന് കാരണം തന്റെ നിലപാടാണെന്ന് കൊച്ചിയിലെ എക്സിക്യുട്ടിവ് യോഗത്തിൽ വിമർശനം ഉണ്ടായി.
Advertisements
കെട്ടിടവും സ്ഥലവും ആധാരം ചെയ്യാൻ 1.75 കോടിയുടെ കുറവ് ഉണ്ടെന്നും ഈ തുക എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ എല്ലാവരും രണ്ടര ലക്ഷം രൂപവെച്ചു തരണമെന്നും സുനിൽകുമാർ പറഞ്ഞു. എന്നാൽ, ഒരു ലക്ഷം തന്നതു തന്നെ ബുദ്ധിമുട്ടിയാണെന്നും തരുന്ന ആളുകളിൽ നിന്നും പിടിച്ചു പറിക്കാനേ നിങ്ങൾക്ക് കഴിയൂവെന്നും താൻ പറഞ്ഞതോടെ സുനിലും അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ ചിലരും തന്നെ ആക്ഷേപിച്ചു.
തുടർന്ന് താൻ യോഗത്തിൽനിന്ന് പുറത്തുപോകുകയായിരുന്നു. ആ സമ്മർദ്ദത്തിലാണ് 45 പേരുള്ള ഇടുക്കിയിലെ ബാർ മുതലാളിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദരേഖ എത്തിയത്. എന്നാൽ നാവ് പിഴ വന്നു എന്ന് ബോധ്യമായതോടെ അത് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി. അന്നത്തെ സമ്മർദ്ദത്തിലും ദേഷ്യത്തിലും എന്താണ് പറഞ്ഞതെന്ന് ഓർമ്മയില്ല. മദ്യനയം തിരുത്താൻ ആരിൽ നിന്നും ഒരു തുകയും വാങ്ങിയിട്ടില്ല, കൊടുത്തിട്ടുമില്ല. ക്രൈം ബ്രാഞ്ചിന് അനിൽ മോൻ മൊഴി നൽകി.