സ്പീക്കറെ മറച്ച് ബാനർ: നിയമസഭയിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തി പ്രതിപക്ഷം

ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയത്. വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് മുൻകൂട്ടി അനുമതി തേടുകപോലും ചെയ്യാതെയാണ് സഭയിൽ പ്രതിപക്ഷം ബഹളം വെച്ചത്.

പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ മുഖം മറച്ച് ബാനർ വലിച്ചുയർത്തി. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റാർട്ടപുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതികളെ ചോദ്യോത്തരവേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിക്കുന്നതിനിടെയാണ് പ്രതിഷേധം.

അതേസമയം ചോദ്യോത്തര വേള തടസപ്പെടുത്തിയത് കേരളത്തിലെ ജനങ്ങളോടും ജനാധിപത്യ സംവിധാനത്തോടുമുള്ള അനാദരവാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇന്ത്യയിൽ എവിടെയും ഒരു സഭയിലും ചോദ്യോത്തരവേളയിൽ ഇങ്ങനെ ആരും ബഹളം വെയ്ക്കാറില്ലെന്നും ചോദ്യോത്തര വേളയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് മന്ത്രിമാരുടെ അവകാശമാണ്. ബാനർ ഉയർത്തി ചേയറിനെ തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യാനുള്ള മടി കാരണമാണ് ഇങ്ങനെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ അല്പസമയത്തേക്ക് നിർത്തിവെച്ചു.

