പുതുപ്പള്ളിയിൽ കലാശം കൊട്ടിക്കയറി. ഇനി നിശബ്ദ പ്രചരണം
പാമ്പാടി: പുതുപ്പള്ളിയിൽ ആവേശ കടൽ തീർത്ത് കലാശം കൊട്ടിക്കയറി. ഇനി നിശബ്ദ പ്രചരണം. ആഴ്ചകള്‍ നീണ്ട പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കമാണ് അവസാനിച്ചത്. കൃത്യം 6 മണിക്കുതന്നെ പ്രചാരണം അവസാനിച്ചു. പ്രധാനമായും പാമ്പാടിയിലായിരുന്നു മുന്നണികളുടെ സംഗമം. 4 മണിക്കു മുമ്പ് തന്നെ പ്രവർത്തകർ പാമ്പാടി കേന്ദ്രീകരിക്കാൻ തുടങ്ങയിരുന്നു. ഓരോ മുന്നണികള്ളും ഇഞ്ചോടിഞ്ച് ആവേശത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കായി ആവേശക്കടല്‍ തീര്‍ത്തു.
കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
പാമ്പാടിയെ ചുവപ്പിച്ച് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനായി നേതാക്കളും പ്രവര്‍ത്തകരും അനിനിരന്നപ്പോള്‍, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പുതുചരിത്രമെഴുതുമെന്നതിന്റെ നേര്‍ സാക്ഷ്യം കൂടിയായി അത് മാറുകയായിരുന്നു. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ ശക്തമായ പൊലീസ് സുരക്ഷയിലാണ് കൊട്ടിക്കലാശത്തിന് തുടക്കമായത്.എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പ്രധാന പരിപാടി.
വോട്ടെടുപ്പിന് മണിക്കൂര്‍ മാത്രം ശേഷിക്കുമ്പോള്‍ കടുത്ത രാഷ്ട്രീയ മത്സരത്തിലേക്ക് പുതുപള്ളിയെ മാറ്റിയെടുക്കാന്‍ എല്‍ഡിഎഫിനായി. എങ്ങും വികസന ചര്‍ച്ചകള്‍ മുഴങ്ങി. ഉപതെരഞ്ഞെടുപ്പില്‍ വൈകാരികത മുതലാക്കിയുള്ള മുന്നേറ്റമാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. ഈ ചുവടുകള്‍ പ്രചാരണരംഗത്ത് പിഴച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് രംഗപ്രവേശം. എന്നാല്‍ എല്ലാ പ്രതീക്ഷയും തകിടം മറിച്ചാണ് യുവജന നേതാവ് ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്.