അങ്കമാലി താലൂക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷൂട്ടിങ് നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശം. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് അത്യാഹിത വിഭാഗത്തിൽ നടന്നത്. വ്യാഴാഴ്ച രാത്രിയാണ് രോഗികളെ മുഴുവൻ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്നത്.
രാത്രി ഒമ്പത് മണിയോടെയാണ് ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടെയായിരുന്നു ഷൂട്ടിങ്. അത്യാഹിത വിഭാഗത്തിലെ പരിമിതമായ സ്ഥലത്ത് അഭിനേതാക്കൾ ഉൾപ്പെടെ 50 പേരാണ് ഉണ്ടായിരുന്നത്. ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ഷൂട്ടിങ് എന്നും ആരോപണമുണ്ട്.
അതേ സമയം സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.