കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടം; നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോർട്ട്

കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടം നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തി. മദപ്പാട് കൂടുതലുള്ള ആനയാണ് ഇടഞ്ഞത്. നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കോഴിക്കോട് ചേർന്ന ജില്ല മോണിട്ടറിംഗ് കമ്മിറ്റി പുതിയ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

ഉത്സവകാലത്തെ ആന എഴുന്നള്ളത്തിനായി കർശനമായ നിർദ്ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. ജനങ്ങളുടെ ക്ഷേത്രാചാരവും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആന എഴുന്നള്ളിപ്പ് ആവശ്യമാണെന്നുള്ളത് കൊണ്ട് ബാലൻസിംഗ് നിലയാണ് സർക്കാർ സ്വീകരിച്ചതെന്നും. നിയന്ത്രണങ്ങൾക്ക് വിധേയമായി ആന എഴുന്നള്ളത്ത് നടത്താനാണ് സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അതാത് സ്ഥലത്തെ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് അധികാരം നൽകിയിട്ടുണ്ട്. കോടതിയിലും സർക്കാർ ഇതേ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനകൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകും. വിഷയത്തിൽ മന്ത്രി ചിഞ്ചു റാണിയുമായി സംസാരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

