അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ നിലപാട് ആവർത്തിച്ച് അമേരിക്ക
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ നിലപാട് ആവർത്തിച്ച് അമേരിക്ക. സുതാര്യവും നീതിപൂർവവുമായ നിയമ നടപടികൾ വേണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് മാത്യു മില്ലർ പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിൽ അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്ക നിലപാട് ആവർത്തിച്ചത്.
യുഎസ് ആക്‌റ്റിങ്ങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയാ ബെർബേണയെയാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തിയത്. കെജ്‌രിവാളിന്റെ അറസ്‌റ്റ് സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായ നിയമ നടപടികൾ ഉറപ്പാക്കണമെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം.
ജർമനിക്ക് പിന്നാലെ അമേരിക്കയും കെജ്‌രിവാളിന്റെ അറസ്‌റ്റിനെ വിമർശിച്ചത് മോദി സർക്കാരിന് അന്താരാഷ്ട്രതലത്തിൽ നാണക്കേടായിരുന്നു. ശനിയാഴ്‌ച ജർമൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയും കേന്ദ്രസർക്കാർ കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന സംഭവങ്ങൾ ഇതര രാജ്യങ്ങളിലും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ജനാധപത്യ സംവിധാനത്തെ കുറിച്ച് ആശങ്ക പരക്കുന്ന സാഹചര്യമാണ്.