നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാരിൻ്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ആണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞിരുന്നത്. 7 വര്‍ഷവും 7 മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി പറഞ്ഞത്. മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കോടതി അത് തള്ളിക്കളയുകയായിരുന്നു. കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികൾ വിചാരണ കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്.

കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് നൽകിയത് വളരെ കുറഞ്ഞ ശിക്ഷയാണെന്നും ഇത് ഉയർത്തണമെന്നും സർക്കാർ അപ്പീൽ വഴി ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ശിക്ഷാ കാലാവധി വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. വെറുതെ വിട്ട ചാർലിയേയും ദിലീപിന്റെ സുഹൃത്തായ ശരത് ജി. നായരേയും ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.




