പന്തലായനി വില്ലേജ് ഓഫീസർക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു
കൊയിലാണ്ടി: പന്തലായനി വില്ലേജ് ഓഫീസർക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ പോലീസ് കേസെടുത്തു. ഓഫീസർക്കും മറ്റ് ജീവനക്കാർക്കുമെതിരെ ഫേസ് ബുക്കിലും, വാട്‌സപ്പിലും അപകീർത്തികരമായ പരാമർശം നടത്തിയ ഹരിചന്ദനം മനോജ് കുമാർ എന്നയാൾക്കെതിരെയാണ് വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുരയിടത്തിൻ്റെ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച പന്തലായനി വില്ലേജ് ഓഫീസിൽ നിന്നും എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടായ ദുരനുഭവമാണ് താഴെ കുറിക്കുന്നത് എന്ന് തുടങ്ങി കൈക്കൂലി ഏവശ്യപ്പെട്ടു എന്നും പ്രായമായ അമ്മയെയും എന്നെയും ശകാരിച്ചു എന്ന അപകീർത്തിപരമായ പരാമർശമാണ് ഓഫീസർക്കും ജീവനക്കാർക്കുമെതിരെ പ്രചരിപ്പിച്ചത്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണമാണ് സന്ദേശത്തിലുള്ളതെന്ന് പോലീസില് നല്കിയ പരാതിയിൽ പറയുന്നു.
72 വയസ്സ് പ്രായമുള്ള കിഴക്കെ പുരയിൽ മല്ലികയുടെ പേരിലാണ് അപേക്ഷ നൽകിയത്. രണ്ടാഴ്ചക്കുള്ളിൽ സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞു എന്നാണ് സന്ദേശത്തിലുള്ളത്. എന്നാൽ പറഞ്ഞ തിയ്യതിക്ക് കൃത്യമായി ഓഫിസിൽ എത്തിയ ഇയാളോട് പലതവണയായി ഓരോ അവധി പറഞ്ഞ് ജീവനക്കാർ ഓഴിഞ്ഞ് മാറുകയാണ് ചെയ്തതത്. ഏറ്റവും ഒടുവിലായി ഫിബ്രവരി മാസം മന്ത്രിമാരും ജില്ലാകലക്ടറും പങ്കെടുത്ത അദാലത്തിൽ ഇവർ പരാതി കൊടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ നാളിതുവരെയായി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നാണ് സന്ദേശത്തി. പറയുന്നത്.

എന്നാൽ വാട്സാപ്പ് സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾക്ക് വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നാണ് വില്ലേജ് ഓഫീസർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കൈവശാവകാശം, ലൊക്കേഷൻ, സ്കെച്ച്, ലാൻ്റ് വാല്യൂ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ 3 സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി കൊടുത്തു. ലാൻ്റ് വാല്യൂ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സമാന സ്വഭാവമുള്ള എട്ടോ പത്തോ ആധാരങ്ങളുടെ പകർപ്പ് ലഭിക്കേണ്ടതുണ്ട്. ഇത് ഹാജരാക്കാൻ കക്ഷിക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

13.12.2020 നാണ് ഇയാള് അമ്മയുടെ പേരില്

പ്രിയ മിത്രങ്ങളെ
നമ്മുടെ സർക്കാർ ഓഫീസുകൾ കൈക്കൂലിക്കാരുടെ താവളമാവുകയാണ്
പന്തലായനി [കൊയിലാണ്ടി ] വില്ലേജ് ഓഫീസിൽ നിന്നും എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടായ ദുരനുഭവമാണ് താഴെ കുറിക്കുന്നത്.
ഞങ്ങളുടെ പുരയിടത്തിൻ്റെ ഒരു മൂല്യനിർണ്ണയ സർട്ടിഫിക്കറ്റിന് വേണ്ടി
13.12.2020 – തീയ്യതി ഒരു അപേക്ഷ എൻ്റെ അമ്മയുടെ പേരിൽ പ്രസ്തുത ഓഫീസിൽ നൽകിയിരുന്നു.രണ്ടാഴ്ച്ചക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച കഴിഞ്ഞ് ഓഫീസിൽ ചെന്നപ്പോൾ 4 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അപ്രകാരം പോയപ്പോൾ വീണ്ടും 6 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു.ഈ ആറു ദിവസം കഴിഞ്ഞ് പോയ സമയത്ത് ടി സർട്ടിഫിക്കറ്റ് ശരിയായിട്ടില്ലെന്നും സമയമെടുക്കുമെന്നും പറഞ്ഞതിനെ ഞങ്ങൾ ചോദ്യം ചെയ്യുകയും, അതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ ശകാരവും പിന്നെ കുറച്ച് പരാതിയുമാണ് ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞത്. “ഞാൻ തീ വിലയുള്ള പെട്രോളും കത്തിച്ചാണ് അന്വേഷണത്തിന് പോയത്, അതൊന്നും നിങ്ങൾക്ക് മനസിലാകുന്നില്ല” എന്നിങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞതിനു ശേഷം മറ്റൊരു ദിവസം ചെല്ലാൻ പറഞ്ഞു. “കൈക്കൂലി” വേണം എന്ന് പറയാതെ പറഞ്ഞേക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥൻ അടുത്ത ദിവസം ഞങ്ങൾ പണം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഞങ്ങളുടെ കൈയ്യിൽ നിന്നും അത് കിട്ടില്ലെന്ന് ബോധ്യം വന്നതോടുകൂടി ഇയാൾ ഹർജിക്കാരിയായ 72 വയസ്സുള്ള എൻ്റെ അമ്മയോട് പിന്നീടു ആവശ്യപ്പെട്ടത് ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള താമസക്കാരായവരുടെ 8 പേരുടെ ആധാരം കൊണ്ട് വരാനാണ്.കൂടാതെ ഓഫീസ് മര്യാദക്ക് വിരുദ്ധമായി, പ്രായമായ സ്ത്രീയാണെന്നുള്ള യാതൊരുവിധ പരിഗണനയും നൽകാതെ എൻ്റെ അമ്മയേയും എന്നെയും ചീത്ത വിളിക്കുകയും ചെയ്തിരിക്കുന്നു.
ഒടുവിൽ ഗതികെട്ട ഞങ്ങൾ കേരള സർക്കാറിൻ്റെ അദാലത്ത് മുൻപാകെ പരാതി സമർപ്പിച്ചു.മന്ത്രിമാരും, MLA മാരും, കലക്ടറുമുള്ള ഈ അദാലത്തിൽ വെച്ച് 2 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടെങ്കിലും നാളിതുവരെ ഞങ്ങൾക്കി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
മത്സ്യതൊഴിലാളിയായ എനിക്ക് ജോലിക്കിടയിൽ സംഭവിച്ച വീഴ്ചയിൽ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. ആയതിനെ തടർന്ന് കഠിനമായ ജോലി ചെയ്യാൻ നിർവ്വാഹമില്ലായ്കയാൽ അതിന് പരിഹാരമായി സ്വയം തൊഴിൽ ചെയ്യുന്നതിനായി ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ്പ എടുക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു ശ്രമം നടത്തിയത്. ഞങ്ങളുടെ കുടുംബത്തിൻ്റെ ജീവിതവഴിയിൽ അനാവശ്യമായി മാർഗ്ഗതടസ്സം സൃഷ്ടിച്ച് നിൽക്കുകയാണ് പന്തലായനി വില്ലേജ് ഓഫീസർ. ജി.ഒ ആയാലും, കലക്ടറുടെ ഉത്തരവ് ആയാലും തങ്ങൾക്ക് ലഭിക്കേണ്ടത് ലഭിച്ചാൽ മാത്രമേ ഇവിടെ കാര്യങ്ങൾ നടക്കുകയുള്ളൂ എന്നതാണ് ഈ വില്ലേജ് ഓഫീസറുടെ നിലപാട്.
നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നാം പണിതുയർത്തിയ കെട്ടിടത്തിനുള്ളിലിരുന്നു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ജീവനക്കാർക്കെതിരെ ശബ്ദമുയർത്താതെ നമുക്ക് മുന്നോട്ട് പോകാൻ ആവില്ല. ഇത്തരം നികൃഷ്ടജീവികളെ മനുഷ്യ കോലത്തിൽ പല സർക്കാർ ഓഫീസ് മുറികളിലും [എല്ലാവരും ഇങ്ങനെയാണെന്ന് അഭിപ്രായമില്ല ] നമുക്ക് കാണാവുന്നതാണ്.
മേൽ വസ്തുതകൾ മനസിലാക്കി ഇത് എല്ലാ ജനങ്ങൾക്കിടയിലും ഷെയർ ചെയ്ത് എത്തിക്കണമെന്നും, ഞങ്ങളുടെ പ്രതിഷേധത്തിൽ നീതി ബോധമുള്ള നിങ്ങൾ എല്ലാവരും ഭാഗമാകണമെന്നും
അഭ്യർത്ഥിക്കുന്നു.
എന്ന്;
മനോജ് കുമാർ
ഹരിചന്ദനം
