971 കോടി ചെലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം
ഡല്‍ഹി: പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം. എല്ലാ എം പിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ സജ്ജമാക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
971 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര അടിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 2022ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്. ടാറ്റാ പ്രോജക്‌ട്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍.
സെന്‍ട്രല്‍ വിസ്‌ത പദ്ധതി പ്രകാരം നിലവിലുളള പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിര്‍മ്മിക്കുന്നത്. തറക്കല്ലിടാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിലവിലുളള കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.