നടേരി ആഴാവില്‍ ക്ഷേത്രത്തിൻ്റെ തറവാടുപുര കെട്ടിമേയല്‍ ആഘോഷത്തോടെ നടന്നു
കൊയിലാണ്ടി: നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തോടനുബന്ധിച്ചുളള തറവാടുപുരയുടെ കെട്ടിമേയല്‍ ഇത്തവണയും ആഘോഷത്തോടെ നടന്നു. മകരപുത്തരിക്കുശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് തറവാട് കെട്ടിമേയുന്നത്. തലേന്ന് പഴയ ഓലയും മറ്റും പൊളിച്ച് വൃത്തിയാക്കും. നൂറുകണക്കിന് ആളുകള്‍ ശ്രമദാനമായിട്ടാണ് പുരകെട്ടിമേയലില്‍ പങ്കാളികളാവുന്നത്.
രണ്ടായിരംമടല്‍ ഓല, ഇരുനൂറ്പനയോല, അഞ്ഞൂറ്കെട്ട് വൈക്കോല്‍ എന്നിവ ഉപയോഗിച്ചാണ് കമനീയമായി ഈ തറവാട് പുരകെട്ടിമേയുന്നത്. ഓലമേയുന്നവര്‍ക്ക് ചക്കയും കഞ്ഞിയും നല്‍കും. പ്രദേശത്തെ സ്ത്രീകളാണ് ഇതൊരുക്കുക. മണ്‍കട്ടകൊണ്ടാണ് ഈ പുരാതന തറവാട് ഉണ്ടാക്കിയത്. നടുമുറ്റവും കാരണവരുടെ മുറിയും വിശാലമായ കോലായിയും ഇതിലുണ്ട്. ഏതുകാലത്തുംസുഖകരമായ അവസ്ഥയാണ് ഈ വീട്ടില്‍.
ആഴാവില്‍ ഉച്ചാല്‍ത്തിറ മഹോത്സവം ഫെബ്രുവരി 10, 11, 12 തീയതികളിലാണ് ആഘോഷിക്കുന്നത്. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. അതുകൊണ്ടുതന്നെ വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ ക്ഷേത്രോത്സവത്തില്‍ എത്തിച്ചേരും.