ഗ്യാസ് സിലണ്ടറിന് തീപിടിച്ചു, ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം കടപുഴകി വീണു. കൊയിലാണ്ടി ഫയർഫോഴ്‌സിന് ഇന്ന് കന്നി ദിവസം

കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതയിൽ അണ്ടികമ്പനിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം കടപുഴകി വീണു. ഡ്രൈവറും മറ്റൊരാളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നു. ഇന്ന് ഉച്ചക്ക്‌ശേഷമായിരുന്നു സംഭവം. കെ.എസ്.ഇ.ബി.യുടെ HT ലൈൻ തകർത്താണ് മരം റോഡിലേക്ക് പതിഞ്ഞത്. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി ഫയർഫോഴ്‌സും, പോലീസും സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.
കെ.എസ്.ഇ.ബി. അധികൃതർ ലൈൻ ഓഫാക്കിയതിന് ശേഷം ഫയർഫോഴ്‌സ് യുദ്ധകാലാടിസ്ഥാനത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഏതാണ്ട് 45 മിനുട്ടോളം ദേശീയപാത ഗതാഗതകുരുക്കിലമർന്നു. പെരുന്നാൾ ദിവസമായത് കൊണ്ട് ദേശീയപാതയിൽ ഇന്നും തിരക്കേറിയ ദിവസമായിരുന്നു.

രാവിലെ ചെങ്ങോട്ടുകാവിൽ കീരന്തോട് സജിലാലയത്തിൽ ജോസ്‌നയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വൻ അപകടമാണ് ഒഴിവായത്. നാട്ടുകാർ ഓടിക്കൂടി തീ കെടുത്തെങ്കിലും സിലിണ്ടറിലെ ലീക്ക് അടക്കുവാൻ സാധിച്ചില്ല. ഓടുവിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഫയർഫോഴ്‌സ് സ്ഥലത്തെത്തി സിലിണ്ടർ ലീക്കടച്ച് പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു.

കൊയിലാണ്ടി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, ലീഡിംഗ് ഫയർമാൻ സുജാത്. ഫയർ മാൻമാരായ വി.വിജയൻ, ബിജഷ് ,സതീഷ്, ഡ്രൈവർഷൈജു ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരു സംഭവങ്ങളിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി ഫയർഫോഴ്‌സ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. തുടർന്ന് ആദ്യമായാണ് ഇന്നുണ്ടായ സംഭവങ്ങളിൽ ഫയർഫോഴ്‌സിന്റെ സേവനം നാട്ടകാർക്ക് ലഭിക്കുന്നത്.

