ലോക യാത്രയ്ക്കിറങ്ങിയ ആഡംബര കപ്പലിൽ നൂറിലധികം പേർക്ക് നോറോ വൈറസ്, പകർച്ച വ്യാധി ഭീഷണിയിൽ യാത്രക്കാരും ജീവനക്കാരും
.
നവംബർ പത്തിന് പുറപ്പെട്ട ലോകം ചുറ്റാനിങ്ങിയ ആഢംബര കപ്പലിൽ പകർച്ച വ്യാധി ഭീഷണി. 133 ദിവസത്തെ പാക്കേജുമായി കടലിലുള്ള ഐഡ ദീവയെന്ന കപ്പലിലാണ് പകർച്ച വ്യാധി ഭീഷണി നേരിടുന്നത്. ക്രൂയിസിലെ നൂറിലധികം പേർക്കാണ് ഇപ്പോൾ നോറോ വൈറസ് സ്ഥിരീകരിച്ചതായി വിവരം പുറത്ത് വരുന്നത്. 101 പേർക്കാണ് വൈറസ് ബാധയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 95 യാത്രക്കാർക്കും 6 ജീവനക്കാർക്കുമാണ് ഇതിനോടകം അസുഖം ബാധിച്ചിരിക്കുന്നത്.

യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങളാണ് ആഡംബര ക്രൂയിസ് സന്ദർശിക്കുന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് നവംബർ 30 നാണ്. പുറപ്പെട്ട് ദിവസങ്ങൾക്കകം തന്നെയായിരുന്നു ഇത്. കപ്പൽ മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇത്. പിന്നിടങ്ങോട് നിരന്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് ക്രൂയിസിന്റെ വക്താവ് അറിയിച്ചത്.

ജർമ്മനിയിലെ ഹാംബർഗിൽ നിന്ന് പുറപ്പെട്ട കപ്പൽ 2026 മാർച്ച് 23 നകം നിലവിലെ സാഹചര്യങ്ങൾ മറികടന്ന് ഹാംബർഗിൽ തന്നെ എത്തുമെന്നും അറിയിച്ചു. കപ്പലിൽ പ്രതിരോധ മാർഗങ്ങളും ക്വാറന്റൈനും അണു നശീകരണവും കാര്യക്ഷമമായി തന്നെ നടക്കുന്നുമുണ്ട്. വയറിളക്കവും ഛർദ്ദിയുമായിരുന്നു പ്രധാന ലക്ഷണങ്ങളായി കണ്ടത്.




