ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി
.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്‌ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണം വില്‍പന നടത്തിയത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.




