ഗുജറാത്ത് വിമാനാപകടം മുഴുവൻ യാത്രക്കാരും മരിച്ചു
ഇന്ത്യ കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായി അഹമ്മദാബാദ് വിമാനാപകടം. വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 യാത്രക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് ജനവാസ മേഖലയിൽ വിമാനം തകർന്നുവീണത്. ഉച്ചക്ക് ഒന്നരയോട് കൂടിയായിരുന്നു അപകടം നടന്നത്.

ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.

.


അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. ഉച്ചഭക്ഷണ സമയമായിരുന്നതിനാൽ, ഡോക്ടർമാർ അടക്കം നിരവധിപേർ ഇവിടെ ഉണ്ടായിരുന്നു. ഇവിടെ 8 മെഡിക്കൽ വിദ്യാർഥികളും അപകടം നടന്ന മേഖലയിൽ 50 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരന്തത്തിൽ ഒരു മലയാളി യുവതിയും മരണപ്പെട്ടിട്ടുണ്ട്. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത്. യുകെയിൽ നഴ്സായിരുന്നു രഞ്ജിത. അവധി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തം.
ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കേരള സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
